Kerala
തൃശൂർ : ദേശീയപാത 544 ലെ ചാലക്കുടി പാലം അറ്റകുറ്റപ്പണിക്കായി 25 മുതൽ അടച്ചിടും. ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള രണ്ടു പാലങ്ങളിൽ തൃശൂർ ഭാഗത്തേക്കുള്ള പഴയപാലമാണ് അറ്റകുറ്റപ്പണിക്കുവേണ്ടി അടയ്ക്കുന്നത്.
ഈ പാലത്തിലൂടെ പോകേണ്ട വാഹനങ്ങൾ തൃശൂർ-എറണാകുളം ഭാഗത്തെ പാലത്തിലൂടെ രണ്ടുവരിയായി കടത്തിവിടും. ഇതിനുവേണ്ടി പാലത്തിന്റെ തെക്കു വടക്കുഭാഗങ്ങളിലായി വാഹനങ്ങൾക്കു ട്രാക്ക് മാറാൻ മീഡിയൻ പൊളിച്ചുമാറ്റി കോൺക്രീറ്റിംഗും ടാറിംഗും നടത്തി.
കൊരട്ടിയിൽ മേൽപ്പാലനിർമാണവും മുരിങ്ങൂർ, ചിറങ്ങര, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാതനിർമാണവും നടക്കുന്നതിനാൽ ദേശീയപാതയിൽ ഗതാഗതതടസം നിലവിലുണ്ട്. പാലംപണി കൂടിയാകുമ്പോൾ ഗതാഗതപ്രശ്നം രൂക്ഷമാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
50 വർഷം പഴക്കമുള്ള പാലത്തിനു ബലക്ഷയം കണ്ടെത്തിയതിനെതുടർന്നാണ് അറ്റകുറ്റപ്പണി. പാലം രണ്ടാംതവണയാണ് അറ്റകുറ്റപ്പണിക്കുവേണ്ടി അടച്ചിടുന്നത്. ഇതിനുമുമ്പ് 1997ലാണ് അടച്ചിട്ടത്.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലയിൽ കോഴി വിഭവങ്ങളുടെ വിപണനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
Kerala
തിരുവനന്തപുരം: യുവതി പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയതായി സൂചന. പാലക്കാട്ട് തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു രാഹുൽ. എന്നാൽ പരാതി വന്നതിനു പിന്നാലെ രാഹുൽ എവിടെയാണെന്ന വിവരമൊന്നുമില്ല.
അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പ്രതികരണമായി വന്നത്. പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയ നിലയിലാണ്. ഇന്ന് രാത്രി തന്നെ പരാതിക്കാരിയുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്.
യുവതി പരാതി നൽകിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനിടെ രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായി അദ്ദേഹം ബന്ധപ്പെട്ടതായും സൂചനയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുലിനെതിരേ ശബ്ദരേഖ പുറത്തുവന്നത്. പിന്നാലെ മൂന്നാംകക്ഷികളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.
ഇരയുടെ പരാതി ലഭിച്ചതോടെ കേസിൽ തുടർനടപടികൾ വേഗത്തിലാകും. രാഹുലിന്റെ അറസ്റ്റും ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.
Kerala
അട്ടപ്പാടി: സ്കൂൾ പരിസരത്ത് പുലിയെത്തിയതിനാൽ അട്ടപ്പാടി മുള്ളി ട്രൈബൽ ജിഎൽപിഎസിന് അവധി പ്രഖ്യാപിച്ചു. സ്കൂളിനു സമീപത്ത് പുലിയെത്തിയെന്നും വിദ്യാർഥികളുടെ സുരക്ഷ മുൻ നിർത്തിയാണ് അവധി പ്രഖ്യാപിച്ചതെന്നും അധികൃതർ പറഞ്ഞു.
രണ്ടുദിവസമായി സ്കൂള് പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും വ്യക്തമാക്കി. അധ്യാപകരുടെ ക്വാര്ട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കാഞ്ഞിരപ്പുഴ വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വളർത്തു നായയെ പുലി പിടിച്ചിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിഞ്ഞത്.